പത്തനംതിട്ട: കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിൽ അവയെ നിയന്ത്രിക്കുന്നതിനാവശ്യമായ നിയമനിർമാണത്തിനു കേന്ദ്രത്തിനുമേൽ സമ്മർദം ശക്തമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. റാന്നി, കോന്നി വനംഡിവിഷനുകളിൽ വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയുടെ ഗണത്തിൽ പെടുത്തണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ ആവശ്യമുന്നയിച്ച് പലതവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂലമായ സമീപനം ഉണ്ടായില്ല.
കേരളം പ്രത്യേക ഉത്തരവിലൂടെ കാട്ടുപന്നിയെ നിയന്ത്രിക്കുന്നുണ്ടല്ലോയെന്ന മറുപടിയാണ് ഉണ്ടായത്. എന്നാൽ, കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നിയെ നിർമാർജനം ചെയ്യാനുള്ള അധികാരം കർഷകനു നൽകിയാൽ മാത്രമേ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുകയുള്ളൂ.
കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തെ വീണ്ടും സമീപിക്കും. ഇക്കാര്യത്തിൽ എംപിമാരുടേതടക്കം പിന്തുണ തേടുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ നാട്ടിലുള്ളവ കാട്ടുപന്നിയാണെന്നു പറയാനാകില്ല. കാടിറങ്ങിയ പന്നി നാട്ടിൽ തന്നെ സുഖപ്രസവം നടത്തി വളർന്ന അനന്തര തലമുറയാണ്. ഇവയ്ക്കും കാട്ടുപന്നിയുടെ സുരക്ഷ ലഭിക്കുന്നുണ്ട്. കാട്ടിലുള്ളതിനേക്കാൾ പന്നി നാട്ടിലുണ്ടെന്നാണ് വനംവകുപ്പ് കണക്ക്. കർഷകരും വനംവകുപ്പും യോജിച്ച പ്രവർത്തനത്തിലൂടെ മാത്രമേ കാട്ടുപന്നി അടക്കമുള്ളവയെ നിയന്ത്രിക്കാനാകൂ.
പന്നിയെ കൊന്ന് അതിന്റെ മാംസം വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. കാഴ്ചബംഗ്ലാവിലെ മൃഗങ്ങൾ തീറ്റയായി ഇതുപയോഗിക്കാനാകുമോയെന്നും പരിശോധിച്ചിരുന്നു. അതും സാധ്യമല്ല.
കാടിറങ്ങുന്ന കാട്ടാനയെ തുരത്താൻ റബർ ബുള്ളറ്റ് ഉപയോഗിക്കാൻ കർഷകർക്ക് അനുമതി നൽകാനാകില്ലെന്നും മന്ത്രി പറഞ്ഞു.